24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലിന് സമാനമായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയ്ൽവെ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. റെയ്ൽവെയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയായിരിക്കും റെയ്ൽവെ തൊഴിലാളികൾ പണിമുടക്കുക. അതോടൊപ്പം കാർഷിക നയങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനും ഇന്ന് തുടക്കമാകും.
ഡൽഹിയിൽ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമവും വൈദ്യുതി ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാൻ ഹരിയാനയിൽ വ്യാപകമായി കർഷക നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.