തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ്, ജനറല്‍ ഹോസ്പിറ്റല്‍ തുടങ്ങി കേരളത്തിലെ പല ഗവണ്മെന്റ് ഹോസ്പിറ്റലുകളും മരുന്നു ക്ഷാമം തുടരുകയാണ്. മണിക്കൂറുകളോളം കാത്തു നിന്ന് പാവപ്പെട്ട രോഗികളോട് മരുന്നില്ലായെന്ന് പറയുന്ന ഡിസ്പെന്‍സറികളാണ് ഇന്ന് മിക്ക ഗവണ്മെന്റ് ഹോസ്പിറ്റലുകളും. തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ അവശ നിലയില്‍ വരുന്ന രോഗികള്‍ക്ക് വീല്‍ചെയറോ സ്ട്രച്ചറുകളോ ഇല്ല. ഉള്ളതാണെങ്കില്‍ തുരുന്പിച്ച് കേടുവന്നവയും. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് എക്സ്റേ എടുക്കുവാനോമറ്റു സ്ഥലങ്ങളില്‍ പോകുവാനോ സാധിക്കുന്നില്ല. രാവിലെ മുതല്‍ ക്യൂ നിന്ന് ഡോക്ടറെ കണ്ടതിനു ശേഷം മണിക്കൂറുകളോളം കാത്തു നിന്നാണ് പാവപ്പെട്ട രോഗികള്‍ ഡിസ്പെന്സറിയില് മരുന്നിനെത്തുന്നത്. അപ്പോഴേക്കും മരുന്നില്ലായെന്നും പറഞ്ഞ് തിരിച്ചയക്കുന്നു. ഇവര്‍ തലയില്‍ കൈവച്ചു പഴിച്ചുകൊണ്ടാണ് തിരിച്ചു പോകുന്നത്. അതുപോലെതന്നെയാണ് ഹോസ്പിറ്റലുകളിലെ പേ വാര്‍ഡുകളിലെ സ്ഥിതിയും. പ്രതിദിനം നിരാലംബരായ രോഗികള്‍ വന്നുപോകുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ പോലും ചുരുങ്ങിയ കിടക്കകളാണുള്ളത്. രോഗിയുടെ ആസന്നനില മാറുന്നതിനു മുന്‍പേ കിടക്കയൊഴിഞ്ഞു കൊടുക്കണം. ഇതാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സ്ഥിതി.
ഇതു തന്നെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്ഥിതി. ഈ ഹോസ്പിറ്റലിലെ ലാബിനെ ആശ്രയിച്ചെത്തുന്ന സ്ത്രീകള്‍ക്കോ പുരുഷന്മാര്ക്കോ വൃത്തിയുള്ള ടോയ് ലറ്റ് സൗകര്യമോ ഇല്ലാത്ത വൃത്തിഹീനമായ അവസ്ഥയാണ്. നിരവധി ജീവനക്കാരുള്ള സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ തൂക്കുവാനും തുടയ്ക്കുവാനും നിരവധി അറ്റന്റര്‍മാരുണ്ട്. എന്നാല്‍ ഇവരെക്കൊണ്ട് പണി ചെയ്യിപ്പിക്കുവാന്‍ നഴ്സിംഗ് സൂപ്രണ്ടുമാര്‍ക്ക് ഭയമാണ്. കാരണം ഇവര്‍ പല പാര്‍ട്ടികളുടെയും പിന്‍ബലമുള്ളവരാണ്., അതുകൊണ്ട് ഗവ. ഹോസ്പിറ്റലിലെ സൂപ്രണ്ടുമാര്‍ മൗനം പാലിക്കുകയാണ്.
ആരോഗ്യകേരളം എന്ന് മുദ്രാവാക്യം വിളിക്കുന്ന ഇവര്‍ ഈ കാഴ്ചകള്‍ കാണുന്നില്ലേ…
തിരുവനന്തപുരം – സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോടികള്‍ ചിലവഴിച്ച് പെറ്റ് സ്കാനും, സി.സി.റ്റി.വിയും സ്ഥാപിക്കുകയും പുതിയ പുതിയ ഉപകരണങ്ങള്‍ വാങ്ങുകയും ഓരോ സംഘടനകള്‍ മുന്നിട്ടിറങ്ങി ആശുപത്രികളിലെ കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്പോഴും ദിനംപ്രതി അവിടെ വന്നുപോകുന്ന നിരാശ്രയായ രോഗികളുടെ മാനസികവും ശാരീരികവും ആയി അനുഭവിക്കേണ്ടി വരുന്ന യാതനയെക്കുറിച്ച് ഒന്ന് ചിന്തിക്കണം. അത്യാസന്ന നിലയില്‍ വരുന്ന രോഗികളെ കിടത്തിയായിരിക്കും കൊണ്ടുവരുന്നത്. എന്നാല്‍ ഈ രോഗികളെ കാഷ്യാലിറ്റിയില്‍ കിടത്താന്‍ സ്ഥലം കാണിചല്ല. ഒരു കട്ടിലില്‍ മൂന്നു പേരെയാണ് കിടത്തുന്നത്. കഷ്ടിച്ച് ഒരാള്‍ക്കു പോലും കിടക്കാന്‍ പറ്റാത്ത ഈ കട്ടിലില്‍ എങ്ങനെയാണ് മൂന്നുപേര്‍ കിടക്കുന്നത്. ഒരു രോഗിക്ക് പനിയാണെങ്കില്‍ ഒരാള്‍ക്ക് മഞ്ഞപിത്തമായിരിക്കും. വേറെയാള് ശരീരം മൊത്തം പൊട്ടിയൊലിക്കുന്ന വൃണമായിരിക്കും. ഇതുമൂന്നും അങ്ങോട്ടുമിങ്ങോട്ടും പകര്‍ന്നു കിട്ടാന്‍ അധികസമയം വേണ്ട. അങ്ങനെ ഒരു അസുഖം മാത്രമായി വരുന്ന രോഗിക്ക് മൂന്ന് അസുഖം. ഒന്നു നടുനിവര്ക്കാനോ, ഒന്നു കാലു നിവര്‍ക്കാനോ പറ്റാതെ മൂന്നു രോഗികളും ഒരു കട്ടിലില്‍ കിടന്നു വഴക്കടിക്കേണ്ടി വരുന്നതും മനംനൊന്താണെന്നുള്ളത് ശ്രദ്ധിക്കണം.
നൂറുകണക്കിന് രോഗികള്‍ വന്നുപോകുന്ന കാഷ്വാലിറ്റിയില്‍ വളരെ ചുരുക്കം കിടക്കകള്‍ മാത്രമേയുള്ളൂ. അതായത് 15 കിടക്കകള്‍ കാണും പെണ്ണുങ്ങളുടെ വാര്‍ഡില്‍. അതിനും പുറമേ അടിസ്ഥാന സൗകര്യം അത്യാഹിതവിഭാഗത്തില്‍ വളരെ വൃത്തിഹീനമായതും ഉപയോഗിക്കാന്‍ പറ്റാത്തതുമായാണ് കാണപ്പെടുന്നത്. അന്വേഷിച്ചപ്പോള്‍ രാവിലെ 10 മണിക്ക് വന്നാല്‍ കുറച്ച് വൃത്തിയാക്കും പിന്നെ അവിടെ കേറാന്‍ പറ്റില്ലായെന്നുമാണ്. അതായത് 11 മണിക്കു ശേഷം അത്യാഹിതവിഭാഗത്തില്‍ വരുന്ന രോഗികള്‍ മലവും മൂത്രവും ടെസ്റ്റു ചെയ്യാന്‍ ഡോക്ടര്‍മാര്‍ എഴുതികൊടുത്താല്‍ അവര്‍ എവിടെ പോയി എടുക്കുംb ഇത്രയും വൃത്തിയില്ലാത്തിടത്തു കേറിയെടുക്കുകയേ നിവൃത്തിയുള്ളൂയെന്നു കരുതി എടുത്താന്‍ അവിടെ നിന്നും കിട്ടുന്ന അസുഖം എന്തായിരിക്കും. അതോ മെഡിക്കല്‍ കോളേജിലെ ജീവനക്കാരും സര്‍ക്കാരും ഇവിടെ വരുന്നത് പാവപ്പെട്ട ആളുകളായതുകൊണ്ട് അവരെ മനുഷ്യരായി അംഗീകരിച്ചിട്ടില്ലേ. ഞങ്ങള്ക്കിത്രയൊക്കെയേ ചെയ്യാന്‍ പറ്റൂ വേണമെങ്കില്‍ നീയൊക്കെ ഇവിടെ വന്നാമതിയെന്ന ധാരണയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ശന്പളം കൊടുക്കുന്നതോടൊപ്പം മനുഷ്യനോട് നല്ലതുപോലെ പെരുുമാറാനും ഒപ്പം ആരോഗ്യകേരളം സുന്ദരകേരളം എന്ന വാഗ്ദാനം കേരളത്തില്‍ എന്നെങ്കിലും നടന്നുകാണണേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
റിപ്പോര്‍ട്ട് – വീണാശശിധരന്