പഠിപ്പുമുടക്കിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ കെഎസ്യു പ്രവര്‍ത്തകരുടെ അക്രമം. കോളജിന് അവധി നല്കാന് വിസമ്മതിച്ച പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കെഎസ് യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ പൊലീസുകാരെയും ആക്രമിച്ചു.
തിരുവനന്തപുരം സിഇടി കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇന്ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളജില്‍ പുറത്തു നിന്നെത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ ഈ ആഹ്വാനം നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
കെഎസ് യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ കോളജ് ഗേറ്റ് തള്ളിതുറന്ന് ക്യാംപസില്‍ അതിക്രമിച്ചു കയറി. മുദ്രാവാക്യം മുഴക്കി പഠനം തടസ്സപ്പെടുത്തിയ പ്രവര്‍ത്തകര്‍ കോളജിന് അവധി നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്നതോടെ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
അതേ സമയം, പൊലീസുകാരെ കെഎസ്യുക്കാര് ആക്രമിച്ചിട്ടും കേസെടുത്തിട്ടില്ല. ന്യൂമാന്‍ കോളജില്‍ അതിക്രമിച്ചു കയറി പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തതിനു മാത്രമാണ് കേസെടുത്തിട്ടുള്ളത്. 35 പ്രതികളില്‍ പിടിച്ചത് 10 പേരെ മാത്രമാണ്. ഇവരെ പിന്നീട് വിട്ടയച്ചു. എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർ അക്രമത്തിനിരയായിട്ടും പൊലീസുകാരെ ആക്രമിച്ചതിന് കേസെടുത്തില്ല.
പഠിപ്പുമുടക്കിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ കെഎസ്യു പ്രവര്‍ത്തകരുടെ അക്രമം
0
Share.