ലത്തീന്‍ കത്തോലിക്ക സമുദായത്തിന്‍റെ സംവരണം എല്ലാ മേഖലയിലും സമുദായത്തെ സര്‍ക്കാരും ഉദ്യോഗസ്ഥരും ചവിട്ടി താഴ്ത്തുകയാണ്. ഇക്കൊല്ലം മെഡിക്കല്‍ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷിച്ച ലത്തീന്‍ സമുദായത്തിലെ 12000 പേര്‍ക്ക് പരീക്ഷാ കമ്മീഷണര്‍ അഡ്മിറ്റ് കാര്‍ഡ് നിഷേധിച്ചു. ഇവര്‍ സ്കൂള്‍ രേഖയിലെ ലാറ്റിന്‍ കാത്തലിക്ക് മുക്കുവ എന്നതില്‍ സംവരണത്തിന് മുക്കുവ എന്ന ജാതിപ്പേര് മാറ്റി നല്‍കണമെന്ന് രേഖാമൂലം പരീക്ഷാ കമ്മീഷണര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും പിന്നാക്ക സമുദായ വകുപ്പുമന്ത്രി എ.പി.അനില്‍കുമാറും പരാതി ന്യായമാണെന്ന് പറഞ്ഞതല്ലാതെ പരിഹാരമുണ്ടായില്ല. 2014 ലെ സര്‍ക്കാരുത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പരീക്ഷാ കമ്മീഷണര്‍ മന്ത്രിയോട് വിശദീകരിച്ചത്. പക്ഷേ 2014 ലെ സര്‍ക്കാരുത്തരവിനെക്കുറിച്ച് മന്ത്രിക്കറിയില്ല. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സമുദായത്തിന് സംവരണം 3 ശതമാനമായി വര്‍ദ്ധിപ്പിച്ചതാണ് ഈ ഉത്തരവ്.
സംവരണം നതത്തിനല്ല, ജാതിക്കാണ്. ലത്തീന്‍ കത്തോലിക്ക സഭയുമുണ്ട്. ലത്തീന്‍ കത്തോലിക്ക സമുദായവുമുണ്ട്. സംവരണത്തിനായി ജാതിയെ സൂചിപ്പിക്കുന്നത് മുക്കുവ, അഞ്ഞൂറ്റിക്കാര്‍ വിഭാഗങ്ങളെയാണ്. സഭയില്‍ ആര്‍ക്കും വരാം. എന്നാല്‍ സംവരണം ഏര്‍പ്പെടുത്തിയത് ജാതിക്കാണ്. അത് മുക്കുവ, അഞ്ഞൂറ്റിക്കാര്‍ എന്നീ മത്സ്യതൊഴിലാളി വിഭാഗങ്ങള്‍ക്കാണെന്ന് കിര്‍ത്താഡ്സ് സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലത്തീന്‍ കത്തോലിക്ക മുക്കുവ, അഞ്ഞൂറ്റിക്കാര്‍ തുടങ്ങിയ ജാതി തൊഴില്‍ വിഭാഗങ്ങളെ ക്രിമീലെയര്‍ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ഉത്തരവ് ഈ ആനുകുല്യം പാടേ നിഷേധിക്കുകയാണ്. സര്‍ക്കാരിന്‍റെ പ്രസ്തുത ഉത്തരവിന് പ്രാബല്യം നഷ്ടപ്പെടും. ഒരു സമൂഹത്തിന്‍റെ ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുകയാണ്. മുക്കുവ എന്നത് ജന്മംകൊണ്ടുള്ള ജാതിപ്പേരാണ്. ലത്തീന്‍ കത്തോലിക്ക എന്ന സമുദായപ്പേരിനൊപ്പം സ്കൂള്‍ രേഖപ്രകാരമുള്ള മുക്കുവ എന്ന ജന്മനാലുള്ള ജാതിപ്പേര് നിലനിര്‍ത്തിയാലും ലത്തീന്‍ കത്തോലിക്ക എന്ന സമുദായപ്പേര് ഇല്ലാതാകുന്നില്ല. അതുകൊണ്ടുമാത്രം സംവരണാവകാശം നിഷേധിക്കാനാവില്ല. സംവരണത്തിന് ലത്തീന്‍ കത്തോലിക്ക എന്നത് നോണ്‍ ക്രിമീലേയറിന് മുക്കുവ െന്ന ജാതിപ്പേരും നിലനിര്‍ത്തേണ്ടത് നിയമപ്രകാരം അത്യാവശ്യമാണ്.
ജവഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പി.ജി. മെഡിക്കല്‍ എഞ്ചിനീയറിംഗ് ആന്‍റ് റിസര്‍ച്ച്, ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവയുടെ കീഴില്‍ 4-4-2015 ലും 3-5-2015 ലും നടന്ന അഖിലേന്ത്യാ ഇഞ്ചിനിയറിംഗ് മെഡിക്കല്‍ പരീക്ഷകള്‍ക്ക് ലത്തീന്‍ കത്തോലിക്ക മുക്കുവ എന്നു ചേര്‍ത്തുള്ള അപേക്ഷകള്‍ അംഗീകരിച്ചിട്ടുണ്ട്.
ലത്തീന്‍ കത്തോലിക്ക എന്നത് സൺവരണ സമുദായമായും മുക്കുവ എന്നത് നോണ്‍ ക്രീമിരെയര്‍ ഉത്തരവിന്‍ പ്രകാരമുള്ള തൊഴില്‍ ജാതി വിഭാഗമായും പരിഗണിച്ച് ലത്തീന്‍ സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡത്തില്‍ വ്യക്തതവരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കാത്തപക്ഷം ലത്തീന്‍ സമുദായം വിദ്യാഭ്യാസത്തിലും നിയമനത്തിലും തീര്‍ത്തും പിന്‍തള്ളപ്പെടും. മുക്കുവ അഞ്ഞൂറ്റിക്കാര്‍ വിഭാഗങ്ങളെ മോസ്റ്റ് ബാക്ക്വേര്‍ഡ് ക്ലാസ്സായി പരിഗണിച്ച് അവര്‍ക്ക് പട്ടികവര്‍ഗ്ഗക്കാര്‍ക്കു നല്‍കുന്ന ആനുകുല്യങ്ങളും ജനസംഖ്യാനുപാതികമായി 6 ശതമാനം സംവരണവും അനുവദിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുകയോ ഇതിനായി ഒരു ജൂഡീഷ്യല്‍ അന്വേഷണകമ്മീഷനെ നിയമിക്കുകയോ ചെയ്യണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടുന്നു.
നാടാര്‍ സമുദായത്തിന് മതപരിഗണന കൂടാതെ ഏകീകൃതസംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത നാടാര്‍സമിതി 28 ന് ആരംഭിക്കുന്ന പ്രക്ഷോഭത്തിന് ഐക്യവേദി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. ജൂണ്‍ 15 ന് തീരദേശ രക്തസാക്ഷി ദിനാചരണവും അര്‍ദ്ധ വാര്‍ഷിക സമ്മേളനവും നടക്കും.
അഡ്വ. എ. ജെയിംസ് ഫെര്‍ണാണ്ടസ്, ഫാ. റിച്ചാര്‍ഡ് ഡിക്രൂസ്, നെയ്യാറ്റിന്‍കര സേവ്യര്‍, പ്രൊഫ. ജോസഫ് ആന്‍റണി, എസ്. ശേഖര്‍, ഡോ. എ.സി. ഫെര്‍ണാണ്ടസ്, ആന്‍ഡ്രു ഡിക്രൂസ്, വി. യേശുരാജ്, മോസസ്. എ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.