മാസ് ജ്വലത്തിലാണ് ലോകമെന്പാടുമുള്ള സൂര്യ ആരാധകരും തമിഴ് സിനിമാ പ്രേമികളും സൂര്യയും ചെന്നൈ 600028, സരോജാ, ഗോവാ, മങ്കാത്താ, ബിരിയാണി എന്നിങ്ങനെ ഹിറ്റു ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ വെങ്കിട്ട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്നുകൊണ്ടുതന്നെ മാസിനെക്കുറിച്ച് പ്രതീക്ഷ ഏറെയാണ്. പേരുപോലെ ആബാലവൃദ്ധം സിനിമാ പ്രേമികളേയും ആകര്‍ഷിക്കുന്ന മാസ് ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും എന്ന് അണിയറശില്‍പികള്‍. തെന്നിന്ത്യന്‍ സിനിമയിലെ പ്രഗത്ഭരായ അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും മാസിനുവേണ്ടി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത. നയന്‍താരയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ സൂര്യയുടെ പ്രധാന നായിക. ശകുനി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ പ്രണിതയാണ് മറ്റൊരു നായിക. പാര്‍ത്ഥിപന്‍, സമുദ്രകനി, റിയാസ്ഖാന്‍, ശരത് ലോഹിത്ഷാ, കരുണാസ്, പ്രേംജി അമരന്‍, മൊട്ട രാജേന്ദ്രന്‍, രവിഷങ്കര്‍ എന്നിവരാണ് മാസിലെ മറ്റു പ്രധാന അഭിനേതാക്കള്‍., കൂടാതെ ടിവി അവതാരകയായ രമ്യ, യുവനായകന്മാരായ ജയ്, വൈഭവ്, വിജയ് വസന്ത,് സംഗീത എന്നിവര്‍ അതിഥികളായും പ്രത്യക്ഷപ്പെടുന്നു.
തന്‍റെ മുന്‍കാല ചിത്രങ്ങളുടെ യാതൊരുവിധ സാദൃശ്യമോ, ഛായയോ ഇല്ലാതെ തന്‍റെ പതിവു ശൈലിയില്‍ നിന്നു വ്യത്യസ്തമായ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും മാസ് എന്ന് വെങ്കട് പ്രഭു പറയുന്നു. സൂര്യയുടെ ആരാധകരുടേയും പ്രേക്ഷകരുടെയും അഭിരുചി മനസ്സിലാക്കി അവര്‍ക്ക് തൃപ്തിയേകുന്ന ഒരു അവതരണ രീതിയാണ് മാസിനുവേണ്ടി താന്‍ അവലംബിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് ചിത്രത്തിന്‍റെ രചയിതാവു കൂടിയായ സംവിധായകന്‍ വെങ്കട്ട് പ്രഭു ചിത്രത്തെക്കുറിച്ച് കൂടുതല്‍ വാചാലനായി
മധ്യവേനല്‍ അവധിക്കാലത്താണ് മാസ് പ്രദര്‍ശനത്തിനെത്തുന്നത്. അതുകൊണ്ടുതന്നെ ആബാലവൃദ്ധം സിനിമാ ആസ്വാദകര്‍ക്കും ആനന്ദമേകുന്ന വിനോദചിത്രമായിട്ടാണ് മാസ് പ്രേക്ഷകരിലേക്ക് എത്തുക. സൂര്യ മാസില്‍ അഭിനയിക്കാന്‍ തയ്യാറായതുതന്നെ പ്രമേയത്തിന്‍റെ വൈവിധ്യംകൊണ്ടാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ആ പ്രമേയത്തെ രസകരമായ ഒരു തിരക്കഥയാക്കി മാറ്റി. മാധ്യമങ്ങളുടേയും ആരാധകരുടേയും മുന്നില്‍ മാസിനെക്കുറിച്ചുള്ള ചോദ്യം ഇത് ഹൊററാണോ അതോ ത്രില്ലറാണോ എന്നതാണ്. ആ ചോദ്യത്തിനുള്ള ഉത്തരം സസ്പെന്‍സായി തന്നെ റിലീസുവരെ നിലനില്‍ക്കട്ടെ. അത്രത്തോളം സസ്പെന്‍സും ട്വീറ്റുകളും മാസിലുണ്ട്. ഇതുവരെയുള്ള എന്‍റെ സിനിമകള്‍ രംഗങ്ങളുടെ ക്രോഡീകരണമായിരുന്നു. എന്നാല്‍ മാസ് അങ്ങനെയല്ല. മാസിലുടെ ശക്തമായ ഒരു കഥപറയാനുള്ള ശ്രമമാണ്.
ഈ ലോകത്ത് മറ്റുള്ളവരെ കബളിപ്പിച്ചാലെ ജീവിക്കാന്‍ കഴിയൂ എങ്കിലേ ജീവിതവിജയം നേടാനാവൂ. പണൺ അതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനം എന്നു കരുതുന്ന ഒരുവന്‍. അവനെ വകവരുത്താന്‍ ആവേശം കൊള്ളുന്ന മറ്റൊരുവന്‍. ഈ ഇരുവരേയും ചുറ്റിപറ്റിയുള്ള കഥയാണ് മാസ്. അവര്‍ക്കു ചുറ്റും നടക്കുന്ന ഉദ്വേഗ ഭരിതമായ സംഭവങ്ങളിലൂടെയാണ് കഥ പറയുന്നത്. പൂര്‍ണ്ണമായും ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ഒരു വിനോദ സിനിമയാണിത്. വിനോദത്തിനു വേണ്ടിയാണ് സിനിമയെടുക്കുന്നത്. എന്നാല്‍ മാസില്‍ വിനോദത്തിനുള്ള ഘടകങ്ങള്‍ക്കൊപ്പം ശക്തമായൊരു കഥയുമുണ്ട്. വളരെ വ്യക്തതയോടെയുള്ള ഒരു കഥ പറച്ചില്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. തീര്‍ച്ചയായും മാസ് ഒരു സമ്മര്‍ ട്രീറ്റായിരിക്കും. ഇതില്‍ സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് തന്നെ മാസ് എന്നാണ്.
തല എന്നാല്‍ അജിത്, ദളപതി എന്നാല്‍ വിജയ് എന്ന് അവരുടെ ആരാധകര്‍ വിശേഷിപ്പിക്കുന്നപോലെ ഇനി മാസ് എന്നാല്‍ സൂര്യയാണെന്ന് ആരാധകര്‍ പറയണം എന്നാണ് എന്‍റെ ആഗ്രഹം. ഈ ചിത്രം അതിനുള്ള നിമിത്തമാവും. സൂര്യയുടെ പ്രത്യേകത തന്നെ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണെന്നുള്ളതാണ്. അതുകൊണ്ടാണ് ഈ സമ്മറില്‍ തന്നെ ചിത്രം പുറത്തിറക്കണമെന്ന ലക്ഷ്യവുമായി ഞങ്ങള്‍ രാപ്പകല്‍ അദ്ധ്വാനിക്കുന്നത്. സിനിമയില്‍ ഗ്രാഫിക് വര്‍ക്കുകള്‍ വളരെ ഏറെയുണ്ട്. ചെന്നൈയിലും മുംബൈയിലുമായി ആ പണികള്‍ പുരോഗമിക്കുകയാണ്. ആദ്യമായി ഞാന്‍ ഈ സിനിമയിലൂടെ ഇമോഷന്‍ (വൈകാരികത) സിനുവേണ്ടി പരിശ്രമിച്ചിട്ടുണ്ട്. സൂര്യയും ഇത്ര വൈകാരികതയുള്ള കഥാപാത്രത്തെ ആദ്യമായിട്ടാണ് അവതരിപ്പിക്കുന്നതെന്ന് പറയുകയുണ്ടായി. ഏന്‍റേയും സൂര്യയുടേയും ഈ ഒരു ശൈലി മാറ്റം പ്രേക്ഷകരും ഹാര്‍ദ്ദവമായി സ്വീകരിക്കും എന്നാണ് എന്‍റെ വിശ്വാസം
കലാസംവിധായകന്‍ രാജീവന്‍റെ സെറ്റുകളും യുവന്‍ ഷങ്കര്‍ രാജ ചിട്ടപ്പെടുത്തിയ ഗാനങ്ങളും, യുവന്‍റെ പശ്ചാത്തല സംഗീതവുമൊക്കെ മാസില്‍ വലിയ ആകര്‍ഷക ഘടകങ്ങളാണ്. ആര്‍.ഡി. രാജശേഖറിന്‍റെ ക്യാമറാ വര്‍ക്കിനെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ. കാക്ക കാക്ക, ജില്ലെന്നു ഒരു കാതല്‍ എന്നീ സൂര്യാ ചിത്രങ്ങള്‍ക്കു ശേഷം വീണ്ടും സൂര്യക്കുവേണ്ടി മാസിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു ആര്‍.ഡി. രാജശേഖര്‍. ഓരോ ഫ്രെയിമും അദ്ദേഹം ചിത്രീകരിച്ച രീതി വര്‍ണ്ണനാതീതമാണ്. അതുപോലെ സ്റ്റണ്ടു മാസ്റ്റര്‍ സ്റ്റണ്ട് സില്‍വയെക്കുറിച്ചും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. സംഘട്ടനരംഗങ്ങള്‍ ഓരോന്നും കാണികളെ രോമാഞ്ചം കൊള്ളിക്കുംവിധമാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. മുന്പേ ഞാന്‍ പറഞ്ഞപോലെ കുട്ടികളേയും യുവാക്കളേയും മുതിര്‍ന്നവരേയും ഒരുപോലെ തൃപ്തരാക്കുന്ന ഒരു മാസ് ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും – മാസ്… തീര്‍ച്ച. വെങ്കട് പ്രഭു പറഞ്ഞു.
സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായ മാസ് സോപാനം ഫിലിംസ് ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.