1986 – ആ വര്‍ഷം റിലീസായ കൂലി എന്ന ചിത്രം. പ്രശസ്തമായ സംഗീതകുടുംബത്തില്‍ നിന്ന് ഒരാള്‍കൂടി പിന്നണി ഗായകനായി മാറി. നമ്മുടെ ജനപ്രിയ ഗായകന്‍ എം.ജി. ശ്രീകുമാര്‍ തന്നെ. മലയാള ചലച്ചിത്രരംഗത്ത് ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു പോരുന്ന രവീന്ദ്രന്‍റെ ശിക്ഷണത്തിലാണ് എം.ജി. ശ്രീകുമാറിന്‍റെ ആദ്യ അരങ്ങേറ്റം.
തികച്ചും സംഗീതസാന്ദ്രമായ തിരുവനന്തപുരത്തെ തൈക്കാട്ടുള്ള മേടയില്‍വീട്. നമ്മുടെ റയില്‍വേ സ്റ്റേഷനില്‍ നിന്ന് വെറും പതിനഞ്ചു മിനിറ്റുകൊണ്ട് എത്തിച്ചേരാന്‍ കഴിും അവിടെ. അന്പലപ്പുഴ – പള്ളിപ്പാട്ടുകാരന്‍ ഗോപാലന്‍ നായരുടെയും, ഹരിപ്പാട്ടുകാരി കമലാക്ഷി അമ്മയുടെയും മൂന്നുമക്കള്‍… എം.ജി. രാധാകൃഷ്ണനും, എം.ജി. ശ്രീകുമാറും, അവരുടെ സഹോദരിയായ ഓമനക്കുട്ടിയും. 1974 ലാണ് ഇവര്‍ തിരുവനന്തപുരത്തേക്ക് ചേക്കേറിയത്. അന്നേ അവര്‍ക്ക് സംഗീതത്തോട് വളരെയേറെ താല്‍പര്യവും ഒപ്പം ആദരവും ഉണ്ടായിരുന്നു. തികഞ്ഞ മനസ്സോടെ അവര്‍ അത് പഠിക്കുകയും സംഗീതത്തിന്‍റെ ഓരോ തലങ്ങള്‍ മനസ്സിലാക്കുകയും ചെയ്തത്. അവരുടെ പഠിനമായ പരിശ്രമംകൊണ്ട് മാത്രമായിരിക്കാം അര്‍ഹിക്കുന്ന നിലയിലേക്ക് ഉയരാന്‍ കഴിഞ്ഞതെന്ന് തീര്‍ത്തും പറയാനാകും. ആകാശവാണിയിലെ ജീവനക്കാരനായിരുന്ന രാധാകൃഷ്ണന്‍, വിമെന്‍സ് കോളേജിലെ സംഗീത ്ദ്ധ്യാപികയായ ഓമനക്കുട്ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ ഉദ്യോഗത്തോടൊപ്പം തന്നെ സംഗീതത്തെക്കുറിച്ച് ചേട്ടനില്‍ നിന്നും മറ്റും ആഴത്തില്‍ മനസ്സിലാക്കുകയും, ഒപ്പം അത് അവതരിപ്പിക്കാനുള്ള കഴിവും നേടിയെടുക്കുകയായിരുന്നു അദ്ദേഹം.
കൂലി എന്ന ചിത്രത്തെ തുടര്‍ന്ന് ഒട്ടനവധി ചിത്രങ്ങളില്‍ എം.ജി. ശ്രീകുമാര്‍ ഗാനാലാപനം നടത്തുകയുണ്ടായി. എങ്കിലും ജനശ്രദ്ധ പിടിച്ചുപറ്റിയ ഗായകനിരയിലേക്ക് ഉയര്‍ത്തിയത്, ചിത്രം എന്ന ചിത്രത്തിലൂടെ ആയിരുന്നു. അതിലെ സൂപ്പര്‍ഹിറ്റ് ഗാനമായ സ്വാമിനാഥ പരിപാലയ എന്ന നാട്ടരാഗത്തിലെ കീര്‍ത്തനം. ചിത്രത്തിലെ ഗാനാലാപനത്തിലൂടെ മലയാള ചലച്ചിത്രരംഗത്തെ മറ്റു ഗായകരുടെ നിലയിലേക്ക് കുതിക്കുകയായിരുന്നു എം.ജി. ശ്രീകുമാര്‍. ഭരതം, പ്രണാമം, മുത്താരംകുന്ന് പി.ഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, അയല്‍വാസി ഒരു ദരിദ്രവാസി, ഇന്ദ്രജാലം എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എം.ജി. രാധാകൃഷ്ണന്‍റെ സംഗീത സംവിധാനത്തില്‍ ആദ്യമായി പാടിയത് ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലാണ്. അതെ തുടര്‍ന്ന് ഇവിടെ റിലീസായ ചിത്രങ്ങളില്‍ രാധാകൃഷ്ണന്‍റെ കഴിവ് – ഗായകനെന്ന നിലയില്‍ തെളിയിച്ചിട്ടുണ്ട്. തന്‍റെ ശബ്ദവും മറ്റും ക്രമീകരിച്ച് കഥാപാത്രത്തിന്‍റെ സ്വഭാവത്തെ ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ എം.ജി. ശ്രീകുമാറിനു പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അത് ഗായകനെന്ന നിലയില്‍ എം.ജി. ശ്രീകുമാറിന് പ്ലസ് പോയിന്‍റ് തന്നെ. അങ്ങനെയിരിക്കേ പ്രണവത്തിന്‍റെ ബാനറില്‍ മോഹന്‍ലാല്‍ നിര്‍മ്മിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ നാദരൂപിണി എന്ന് തുടങ്ങുന്ന ഗാനാലാപനത്തിനായിരുന്നു അദ്ദേഹത്തിനു ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. അതിലെ ഗാനം ഇപ്പോഴും ജനഹൃദയങ്ങളില്‍ മായാതെ നില്‍ക്കുന്നു. അത്രയ്ക്ക് മേല്‍നിലവാരം ഉണ്ട്. ആ ഗാനത്തിനൊപ്പം ചിത്രീകരണത്തിനും മലയാളത്തിലെ പ്രശസ്തരായ സംഗീത സംവിധായകരായ രവീന്ദ്രന്‍, എം.ജി. രാധാകൃഷ്ണന്‍, ജോണ്‍സണ്‍, ബോംബെ രവി, ഔസേപ്പച്ചന്‍, വിദ്യാസാദര്‍, മോഹന്‍സിത്താര, എന്നിവരുടെ സംഗീത സംവിധാനത്തില്‍ ഒ.എന്‍.വി. കുറുപ്പ്, രമേശന്‍നായര്‍, ബിച്ചുതിരുമല, ശ്രീകുമാരന്‍ തന്പി, പി. ഭാസ്കരന്‍, യൂസഫലി കേച്ചേരി, പൂവച്ചല്‍ ഖാദര്‍, ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദരന്‍ നന്പൂതിരി തുടങ്ങിയ പ്രശസ്തരായ ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ ആലപിച്ചുവരുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ഗാനാലാപനത്തിനു വീണ്ടും ദേശീയ അംഗീകാരം തേടിവന്നു. അന്ധനായ നായകനടന്‍റെ പ്രകൃതിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ആ ഗാനത്തിലൂടെ എം.ജി. ശ്രീകുമാര്‍ പാടിയിരിക്കുന്നത്. ചാന്ത്പൊട്ടും ചങ്കേലസ്സും ചാര്‍ത്തി വരുന്നവളേ എന്നാണ് ആ ഗാനം. കഠിനമായ പ്രയത്നത്തിലൂടെ അവതരിപ്പിച്ച ആ ഗാനം, കഥാപാത്രത്തിനെ ആഴത്തില്‍ പഠിച്ചതിനു ശേഷം അവതരിപ്പിക്കുകയായിരുന്നു. അതിന് ജനപ്രീതിയോടൊപ്പം അംഗീകാരവും കിട്ടുകയായിരുന്നു. മൂന്ന് തവണ സംസ്ഥാന അവാര്‍ഡും, രണ്ട് തവണ ദേശീയ അവാര്‍ഡും നേടിയെടുത്ത എം.ജി. ശ്രീകുമാര്‍ ഇനിയും ഉയരങ്ങളിലേക്കുയരും…..
റിപ്പോര്‍ട്ട് – വീണശശിധരന്‍