ഒരിക്കല്‍ പോലും ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടാത്ത ഒരു പൂര്‍ണ്ണതയായിരുന്നു ജോണ്‍ എബ്രഹാം. ചതുരവടിവുകളില്‍ ഒതുങ്ങിക്കൂടുന്ന സമൂഹത്തിന്‍റെ പൊള്ളത്തരങ്ങളെ എതിര്‍ക്കാന്‍വേണ്ടി നായ്ക്കോലം കെട്ടി കുരച്ച് ചാടാന്‍ ജോണിലെ കലാപകാരി എന്നും തയ്യാറായിരുന്നു. അതിനെക്കാളുപരി അനുഭവത്തിന്‍റെ സംവേദനകള്‍ നല്‍കിയ ആര്‍ജ്ജിത സന്പത്ത് ജോണിനെ നരകതുല്യമായ ജീവിതത്തിന്‍റെ നെറികേടുകള്‍ തുറന്നു കാട്ടാന്‍ സഹായിച്ചു. കണ്ടറിഞ്ഞവരും തൊട്ടറിഞ്ഞവരും ജോണിലെ കലാപകാരിയെ ഭയപ്പെട്ടു.യ ജോണിന്‍റെ വാക്കുകള്‍ക്ക് ചെവികൊടുത്തവര്‍ ജോണ്‍ എന്ന സമൂഹ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍റെ ഹൃദയത്തുടിപ്പുകള്‍ കേട്ടു.സിനിമ എന്ന മാധ്യമത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും അതിലെ ഓരോ പ്രകാശരശ്മിയിലും തന്‍റെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്ത ചലച്ചിത്രകാരന്‍ എന്തിന് സിനിമയുണ്ടാക്കുന്നു എന്ന ചോദ്യത്തിനു മറുപടിയായി ഒരിക്കല്‍ ജോണ്‍പറയുകയുണ്ടായിപണമുണ്ടാക്കാന്‍വേണ്ടിയല്ല ഞാന്‍ പടമെടുക്കുന്നത്. സിനിമ എനിക്ക് ആത്മപ്രകാശത്തിനുള്ള ഏക ഉപാധിയാണ്. ഞാന്‍ ഉണ്ടാക്കുന്ന സിനിമയുടെ എല്ലാ ഉത്തരവാദിത്വങ്ങളും എനിക്കായിരിക്കും. എന്‍റെ പൂര്‍ണ്ണമായ ആത്മപ്രകാശനം ലഭിക്കണമെങ്കില്‍ ഞാന്‍ അതിനെ നിയന്ത്രിക്കുന്ന ആളും വിധികര്‍ത്താവും ആയിരിക്കണം.ചലച്ചിത്രത്തെക്കുറിച്ച് ജോണിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഞാന്‍ എന്‍റെ സിനിമ എന്ന ലേഖനത്തില്‍ ജോണ്‍ തന്‍റെ കാഴ്ചപ്പാടുകള്‍ വ്യക്തമായി വിലയിരുത്തുന്നുണ്ട്.
എന്‍റെ സഹജീവികളുമായി സംവാദം നടത്തുവാന്‍ ഞാന്‍ തെരഞ്ഞെടുത്ത മാധ്യമമാണ് സിനിമ. ക്യാമറയുടെ ഭാഷയാണ് സിനിമ. ഈ ഭാഷ ആത്മാവിഷ്കാരത്തിനായി കലാത്മകമായി ഉപയോഗിക്കുന്പോഴാണ് അത് കലയാകുന്നത്. കലാസൃഷ്ടി എന്നു പറഞ്ഞാല്‍ സ്വാതന്ത്ര്യമാണ്. അടിസ്ഥാനപരമായി അത് മാനിഷിക മൂല്യങ്ങളുടെ അന്വേഷണമാണ്. സമൂഹത്തിലെ ഒരംഗമെന്ന നിലയ്ക്ക് എന്‍റെ സിനിമയും സാമൂഹിക പ്രതിബദ്ധത കൂടുതലാണ്. എന്‍റെ സിനിമ എന്നു പറഞ്ഞാല്‍ അത് എന്‍റെ ദര്‍ശനമാണ്. അതില്‍ നിങ്ങള്‍ എന്നെ തന്നെയാണ് കാണുന്നത്. എന്‍റെ ആകുലതകള്‍, സംശയങ്ങള്‍, വിശ്വാസങ്ങള്‍ ഒന്നും ഞാനതില്‍ ഒളിച്ചുവയ്ക്കുന്നില്ല. യാഥാര്‍ത്ഥ്യങ്ങളുടെ വസ്തുതാപരമായ സത്യമല്ല ആന്തരിക സത്യമാണ് ഞാനാരായുന്നത്. സമൂഹത്തിന്‍റെ ഭാഗധേയങ്ങളില്‍ ഭാഗഭാക്കായിക്കൊണ്ട് മാത്രമേ എനിക്കെന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാനാവൂ. ജനങ്ങളുടെ നന്മയ്കുവേണ്ടി എന്തെങ്കിലും ചെയ്യുക, അവന്‍ മാന്യനാണെന്ന് അവനെ ബോധ്യപ്പെടുത്തുക അതാണവന്‍റെ ലക്ഷ്യം. ജനങ്ങളോടു ചില സത്യങ്ങള്‍ വിളിച്ചു പറയണമെന്ന് തോന്നുന്പോഴാണ് ഞാന്‍ സ്രഷ്ടാവാകുന്നത്. സിനിമയെടുക്കുന്നത്.തന്‍റെ കണ്ടെത്തലുകളിലെ വിശ്വാസപ്രമാണങ്ങളുടെ നൂലിഴകള്‍ കീറിയെടുത്ത് സമൂഹത്തിനു നേര്‍ക്ക് തുറന്നു കാട്ടാന്‍ ജോണ്‍ എന്നും ആഗ്രഹിച്ചിരുന്നു. കുറ്റബോധത്തില്‍ നിന്നാരംഭിക്കുന്ന ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ എന്ന സിനിമ സമൂഹത്തിന്‍റെ ഹിപ്പോക്രസി തുറന്നുകാട്ടുന്ന ഒരു ചലച്ചിത്രാനുഭവമാണ്. പള്ളിയും പാര്‍ട്ടിയും ജന്മിത്വവും ഒരുപോലെ പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങളില്‍ ഒരു കൂട്ടക്കൊലയ്ക്ക് സാക്ഷിയാകേണ്ടി വരുന്ന ചെറിയാച്ചന്‍. പോലീസ് തന്നെ അന്വേഷിക്കുന്നുവോ എന്ന പേടികൊണ്ട് മനോരോഗിയായി തീരുന്നു. ചികിത്സയിലൂടെ ശമനമുണ്ടാകുന്ന ചെറിയാച്ചന്‍ ജീവിതത്തിന്‍റെ നടപ്പാതയിലേക്ക് മടങ്ങുന്പോള്‍ തന്‍റെ സഹോദരിയുടെ ദുരന്തപൂര്‍ണ്ണമായ ജീവിതത്തിന്‍റെ അവിഹിതമായ ബന്ധങ്ങള്‍ നേരില്‍ കാണേണ്ടിവരുന്നു. ഇത് മറ്റൊരു കൊടുങ്കാറ്റായി വീശിയടിച്ച് ചെറിയാച്ചന്‍റെ ജീവിതം ഓര്‍മ്മത്തെറ്റുകളിലാക്കുന്നു.
പോലീസ് പിടിക്കുമോ എന്ന പേടികൊണ്ടും സഹോദരിയുടെ ദുരിതയാത്രക്ക് സാക്ഷിയാകേണ്ടിവന്ന കുറ്റബോധത്തില്‍ നിന്നും ചെറിയാച്ചന്‍ താഴേയ്ക്ക് വീഴുകയാണ്. മരണത്തിന്‍റെ അകത്തളത്തിലേക്ക് എത്തിച്ചേരുന്ന ചെറിയാച്ചന്‍ സമൂഹത്തിനു മുന്‍പില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഉത്തരമില്ലാതെ നിരന്നു. സമൂഹത്തിന്‍റെ നേര്‍ക്ക് തുറന്നു കാട്ടുന്ന കണ്ണാടി കൂടിയാണ് ജോണിന്‍റെ ക്രൂരകൃത്യങ്ങള്‍.
ഇവിടെ എല്ലാം കുരുതികളാണമ്മേ…. അമ്മ അറിയാനില്‍ ജോണ്‍ പറയുന്നത്. മരണത്തിന്‍റെ സമീപകോണില്‍ തൊട്ടുനില്‍ക്കുന്ന മഹത്തായ ഒരു യാഥാര്‍ത്ഥ്യമാണ് ജോണ്‍ എന്ന ചലച്തിരകാരനു അടുത്തറിയാന്‍ നമ്മുടെ കച്ചവട സിനിമാ സംസ്കാരത്തിനും പൊള്ളയായ ജീവിത ശൈലിയുടെ ഉടമസ്ഥാവകാശം തീറെഴുതിയിരിക്കുന്ന മലയാളിക്കും കഴിയാതെ പോയ കാലത്തിന്‍റെ കൈകുറ്റപ്പാട് ആയിരിക്കും.സമൂഹത്തില്‍ ഒറ്റപ്പെടുന്നവരുടെ ഉപ്പും ചൂടും കാലത്തിന്‍റെ പളുങ്കുപാത്രത്തിലേക്ക് തെറിച്ചുവീണ ദുരന്തങ്ങളുടെ ചോരത്തുള്ളികളും കൂടിച്ചേരുന്പോള്‍ എടുത്തു പറയേണ്ട ചോദ്യം എല്ലാവരുടേയും മനസ്സില്‍ ബാക്കി നിര്‍ത്തുകയാണ് ജോണിന്‍റെ ഉത്തരങ്ങള്‍. ആഡംബരങ്ങളുടെ ആഘോഷമായ ഘോഷയാത്രയില്ലാതെ എന്നാല്‍ എവിടേയ്ക്കോ എല്ലാവരും നയിക്കപ്പെടുന്ന ഘോഷയാത്രകള്‍ ആരെയൊക്കെയോ തേടിയെത്തുന്നു.
അമ്മ അറിയാനില്‍ മകന്‍ ഹരിയുടെ മരണം അറിയുന്പോള്‍ എനിക്ക് പൊട്ടിക്കരയാന്‍ പോലും കഴിയുന്നില്ലല്ലോ എന്ന് അമ്മയെക്കൊണ്ട് ജോണ്‍ പറയിക്കുന്പോള്‍ അവിടെ കപടലാസ്യതയ്ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത നിസ്സംഗരെയാണ് വെളിച്ചം കാണുന്നത്. നിസ്സഹായത അപാര സീമകളില്‍ എത്തിച്ചേര്‍ന്ന നമ്മുടെ നഷ്ടപ്പെട്ട മൂല്യങ്ങളുടെ കാവല്‍ക്കാരനായി എന്നും ജോണ്‍ ഉണ്ടായിരുന്നു.കാലത്തിന്‍റെ കാണാപ്പുറങ്ങളില്‍ മാഞ്ഞു തുടങ്ങുന്ന മിത്തുകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും പുതിയ വെളിച്ചവും ഉണര്‍വും ഊര്‍ജ്ജവും നല്‍കാന്‍ സമൂഹത്തോടു പ്രതിജ്ഞാബദ്ധമായ ഒരു വ്യക്തിക്ക് കഴിയണം. എങ്കില്‍ മാത്രമേ സമൂഹത്തില്‍ ശ്രേഷ്ഠമായ പുരസ്കാരമോ തിരസ്കാരമോ നല്‍കുകയുള്ളൂ. ആഡംബരപൂര്‍ണമായ ജീവിതത്തിലെ അര്‍ത്ഥമില്ലായ്മക്കു പുഴുക്കുത്തേറ്റു സാമൂഹിക വ്യവസ്ഥിതിയുടെ നേര്‍ക്കുള്ള കുതിച്ചു ചാട്ടമായിരുന്നു ജോണ്‍. ഒരിക്കലും പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ സാക്ഷാത്കാരം. മലയാളിക്ക് തിരിച്ചറിയാന്‍ കഴിയാതെപോല വരികള്‍ക്കിടയിലെ ഗൂഢാര്‍ത്ഥം ആയിരുന്നു ജോണ്‍ എന്ന ജോണ്‍ എബ്രഹാം.ജോണ്‍ എന്ന ജോണ്‍ എബ്രഹാം.