ജൈവവൈവിധ്യത്തിന്റെ പരിഛേദമൊരുക്കി ‘ജൈവവൈവിധ്യ രഥം’

0

സംസ്ഥാന ജൈവൈവവിധ്യ ബോര്‍ഡിന്റെയും കെഎസ്‌ആര്‍ടിസി യുടെയും സംയുക്ത സംരംഭമായ ജൈവവൈവിധ്യ രഥം ജൂലൈ പകുതിയോടെ സംസ്ഥാനത്തു പര്യടനമാരംഭിക്കും. വനം-പരിസ്ഥിതി വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ്‌ ഈ സംരംഭം തുടങ്ങുന്നത്‌. കെഎസ്‌ആര്‍ടിസി ബസ്സിനെ പരിഷ്‌കരിച്ചു നിര്‍മ്മിക്കുന്ന ജൈവവൈവിധ്യ രഥത്തില്‍ ലോകത്തെയും ഭാരതത്തിലെയും കേരളത്തിലെയും മാതൃകകളും ഒരുക്കുന്നുണ്ട്‌. പൊതു ജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ അവബോധം പര്യാപ്‌തമാകും വിധമാണ്‌ രഥം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഉള്ളിലെ എഴുത്തുകളെല്ലാം മലയാളത്തിലായിരിക്കും. ഓരോ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം രഥം പര്യടനം നടത്തും. ഓരോ സ്ഥാപനങ്ങളിലെത്തുമ്പോഴും അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാവുന്ന പാരസ്‌പര്യ പരിപാടികളും മത്സരങ്ങളും ജൈവവൈവിധ്യ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ നടക്കും. രഥമെത്തുന്ന ദിവസങ്ങളില്‍ വിദ്യാലയ കോമ്പൗണ്ടില്‍ ജൈവവൈവിധ്യ പാനലുകളുടെ പ്രദര്‍ശനവും സജ്ജമാക്കും. ബസ്സിനുള്ളിലെ പ്രദര്‍ശനം വിവരിക്കാന്‍ പരിശീലനം സിദ്ധിച്ച ഒരു വോളന്റിയര്‍ ജൈവവൈവിധ്യ രഥത്തെ അനുഗമിക്കും. ഡോക്യുമെന്ററികളും ഷോര്‍ട്ട്‌ ഫിലിമുകളും കാണിക്കുന്ന സംവിധാമുള്‍പ്പെടെ ആധുനിക രീതിയാണ്‌ രഥം ഒരുക്കിയിരിക്കുന്നത്‌. ബോര്‍ഡ്‌ തയ്യാറാക്കിയ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും സന്ദര്‍ശകര്‍ക്ക്‌ വിതരണം ചെയ്യും.

Share.

About Author

Comments are closed.