ട്രാഫിക് കുറ്റകൃത്യം: ലൈസന്‍സ് സസ്‌പെന്‍ഷന്‍ നിര്‍ബന്ധമാക്കുന്നു

0

ട്രാഫിക് കുറ്റകൃത്യം നടത്തുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് ഒന്നുമുതല്‍ ആറ് മാസം വരെ സസ്‌പെന്‍ഡ് ചെയ്യുന്നത് നിയമപരമായി നിര്‍ബന്ധമാക്കാനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ സമിതി യോഗം വ്യാഴാഴ്ച തീരുമാനിച്ചു.ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഇപ്പോള്‍ മോട്ടോര്‍ വെഹിക്കിള്‍സ് അധികൃതര്‍ക്ക് വിവേചനാധികാരമാണ് നല്‍കിയിട്ടുള്ളത്. കുറ്റകൃത്യം പരിശോധിച്ച് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാം. എന്നാല്‍, ഇനിമുതല്‍ അത് നിര്‍ബന്ധമായും നടപ്പിലാക്കാനുള്ള വ്യവസ്ഥയാണ് പ്രാബല്യത്തില്‍ കൊണ്ടുവരിക.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും തീരുമാനം സുപ്രീംകോടതി റോഡ് സുരക്ഷാ സമിതി അറിയിക്കും. ഔദ്യോഗിക ഉത്തരവ് ഉടനെ സമിതി പുറപ്പെടുവിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് പോലെ അതിന് പ്രാബല്യം ഉണ്ടായിരിക്കുമെന്നതിനാല്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും അത് അനുസരിക്കാനും നടപ്പിലാക്കാനും ബാധ്യതയുണ്ട്. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനാണ് സുരക്ഷാ സമിതിയുടെ അധ്യക്ഷന്.ഹെല്‍െമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാല്‍ പിഴ കൂടാതെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. കാര്‍, ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും മറ്റും ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ട്രാഫിക് കുറ്റകൃത്യമാണ്. പോലീസ് പിടികൂടി കേസെടുത്താല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വ്യക്തിയുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. പിഴ കൂടാതെയാണ് ഇങ്ങനെ വ്യവസ്ഥ ചെയ്യപ്പെടുക.ഓവര്‍സ്പീഡില്‍ വാഹനമോടിക്കുന്നയാളുടെ ലൈസന്‍സ് മൂന്നുമാസം സസ്‌പെന്‍ഡ് ചെയ്യും.മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും.ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന പിന്‍സീറ്റുകാരനും ഹെല്‍െമറ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള വ്യവസ്ഥ കൂടി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ വാദം സമിതി വ്യാഴാഴ്ച കേട്ടു.വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന രീതി ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കണ്ടുവരുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി ഒട്ടും കാര്യക്ഷമമല്ല. അമിത വേഗത്തില്‍ വാഹനമോടിക്കുന്നതും പോലീസ് ചിലപ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഈ കുറ്റകൃത്യങ്ങളെല്ലാം ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉത്തരവ് നല്‍കുന്നുണ്ട്.ട്രാഫിക് സുരക്ഷയെ സംബന്ധിച്ച ഒരു പൊതുതാത്പര്യ കേസില്‍ തീര്‍പ്പ് കല്പിച്ചുകൊണ്ടാണ് രണ്ട് വര്‍ഷം മുമ്പ് റോഡ് സുരക്ഷാ സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കിയത്. മുന്‍ സുപ്രീംകോടതി ജഡ്ജി കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ മുന്‍ കേന്ദ്ര ഗതാഗത സെക്രട്ടറി ആര്‍. സുന്ദര്‍, കേന്ദ്ര റോഡ് ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ശാസ്ത്രജ്ഞ ഡോ. നിഷി മിത്തല്‍ എന്നിവര്‍ അംഗങ്ങളാണ്.

Share.

About Author

Comments are closed.