മലയാള സിനിമയുടെ സുവര്‍ണ്ണകാലം കഴിഞ്ഞതോടെ അപചയമാണെന്ന് പുതിയ സിനിമകള്‍ തെളിയിച്ചു കഴിഞ്ഞു.
മലയാളസിനിമയില്‍ യുവതലമുറയുടെ കടന്നുകയറ്റം മൂലം മലയാളിത്തം മറന്നു തമിഴ് ചുവയുള്ള സിനിമകള്‍ ദിനംപ്രതി പടച്ചുവിടുകയാണ്. ഇത് മലയാള നാടിനേയും കേരള സംസ്കാരത്തേയും അവഹേളിച്ചുകൊണ്ടുള്ള യത്നമാണെന്ന് പഴയ മലയാള സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുകയാണ്. പുതുതലമുറകളുടെ സിനിമകള്‍ നിലനില്‍ക്കുന്നതല്ല. കാരണം മറ്റു സംസ്ഥാനങ്ങളിലെ സിനിമകളുടെ അനുകരണമാണെന്ന് വിശ്വസിക്കുന്നതില്‍ അപാകതയില്ല. കലയെ കലയുടെ ഉള്ളറകള്‍ കൊണ്ടുതന്നെ സൃഷ്ടിക്കേണ്ടതാണ്.
കലാമൂല്യമില്ലാത്ത കഥകള്‍ മെനഞ്ഞെടുത്ത് വന്‍സിനിമയെന്ന് കൊട്ടിഘോഷിക്കുന്ന സിനിമകള്‍ അപ്പാടെ പൊളിഞ്ഞുപോവുകയാണ്. കഥയും തിരക്കഥയും രൂപപ്പെടുത്തി മലയാളികളെപ്പറ്റിക്കുന്ന ഒരുതരം മിണ്ടാട്ടമില്ലാത്ത സിനിമകളാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. അഭിനയപാടവമില്ലാത്ത പുതുമുഖങ്ങളെ അഭ്രപാളികളില്‍ അവതരിപ്പിക്കുകയും അഭിനയത്തില്‍ പിഴവ് പറ്റുന്പോള്‍ കുറേ പാശ്ചാത്യസംഗീതവും ഉള്‍പ്പെടുത്തുന്പോള്‍ പ്രേക്ഷകര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ്.
സിനിമയിലെ പാട്ടുകളില്‍ കവിതകളില്ലെന്ന അപമാനിതമായ സംഭവങ്ങളും ദിനപ്രതി അതിക്രമിച്ച് വരുകയാണ്. കവിതകളില്ലാത്ത കുറേ പാട്ടുകള്‍ സാഹചര്യത്തിനുയോജ്യമില്ലാത്ത പശ്ചാത്തല സംഗീതവും ഉള്‍പ്പെടുത്തുകയും പാട്ടുകള്‍ക്ക് വ്യക്തതയില്ലായ്മയും കൊണ്ട് പ്രേക്ഷകനെ അലോസരപ്പെടുത്തുകയാണ്. സ്വരങ്ങളില്ലാത്ത പുതുമുഖങ്ങളെ ഉപയോഗിച്ച് ഒരു ഗാനം നിര്‍മ്മിക്കുകയാണ് സംഗീതസംവിധായകന്‍ ചെയ്യുന്നത്. ഈ പുതുമുഖങ്ങള്‍ക്ക് പ്രതിഫലം നല്‍കാറില്ല. കാരണം സിനിമയില്‍പാടാന്‍ അനേകം പേര്‍ നെട്ടോട്ടം ഒടുന്പോഴാണ് സംഗീതസംവിധായകനെന്ന അത്ഭുത വ്യക്തി പാടാന്‍ ആളെ വിളിക്കുന്നത്. അപ്പോള്‍ പ്രതിഫലം ഒരു പ്രശ്നമാകുന്നില്ല.എങ്ങനെയെങ്കിലും ഒന്ന് സിനിമയില്‍ പാടിയാല്‍ മതിയെന്ന മോഹത്തിന് അറുതിവരുകയാണ്. നിര്‍മ്മാതാവ് നല്‍കുന്ന വന്‍തുക സംഗീതസംവിധായകന്‍ തന്‍റെ കീശയില്‍ നിറയ്ക്കുകയാണ് പതിവ്. നിര്‍മ്മാതാവ് പാട്ടിന് അല്പം കൂടി ആകര്‍ഷണിത്വം വരുത്തണമെന്നാവശ്യപ്പെട്ടാല്‍, പുതിയ തലമുറയ്ക്ക് അനുയോജ്യമായ രീതിയിലാണ് പാട്ട് കന്പോസ് ചെയ്തതും ഗായകര്‍ പാടിയതെന്നും തട്ടിവിട്ട് സംഗീത സംവിധായകന്‍ രക്ഷപ്പെടുകയാണ്. ഈ പ്രവണത മലയാള സിനിമയെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണ്.
ഇന്നത്തെ കാലഘട്ടത്തില്‍ മലയാള സിനിമ ചിലരുടെ നിലനില്‍പിന് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. ഇപ്പോഴത്തെ സിനിമ പാട്ടിന്‍റെ റെക്കോര്‍ഡിംഗ് തന്നെ തട്ടികൂട്ടിയുള്ളതാണ്. ഇവ ഏജന്‍റുമാര്‍ മുഖാന്തിരമാണ് റെക്കാര്‍ഡിംഗിന് നിര്‍മ്മാതാക്കളെ എത്തിക്കുന്നത്. ഈ പ്രവണത പാട്ടുകളുടെ നിലവാരം കുറയ്ക്കുകയാണ്. പഴയകാല റെക്കോര്‍ഡിംഗിന് വലിയ താല്പര്യം പ്രകടിപ്പിച്ചാണ് ഗായകരും സംഗീത സംവിധായകരും ഗാന രചയിതാക്കളും നിര്‍മ്മാതാക്കളും സ്റ്റുഡിയോവില്‍ എത്തുന്നത്. ഇതിനെക്കുറിച്ച് പല പ്രാവശ്യം പ്രസിദ്ധ ഗായകന്‍ കെ.ജെ. യേശുദാസ് മാധ്യമങ്ങളില്‍ കൂടി പ്രസ്താവിച്ചിട്ടുണ്ട്. പഴയകാല റെക്കാര്‍ഡിംഗ് ഗായകരുടെ മൂല്യ തന്നെ വര്‍ദ്ധിപ്പിച്ചതിന് പിന്നില്‍ സാങ്കേതിക വിദ്യയുടെ മിഴിവ് മൂലമാണ്. അന്നത്തെ പാട്ടുകളില്‍ കവിതയടങ്ങിയിട്ടുണ്ട്. അവ പാടുന്നതിന് തന്നെ ഗായകര്‍ക്ക് ഒരഭിനിവേശം തന്നെയുണ്ടെന്ന് പിന്നണി ഗായകര്‍ അഭിപ്രായപ്പെടുന്നു. ഇന്നത്തെ ഗായകരാണെങ്കില്‍ കവിതയോട് ആത്മാര്‍ത്ഥതയില്ലാത്ത അവസ്ഥയിലാണ് ആലാപനം ചെയ്യുന്നത്. ഇതിന്‍റെ ഭവിഷ്യത്ത് പല നിര്‍മ്മാതാക്കളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതുതലമുറയുടെ ഈ അപക്വങ്ങള്‍ ഒരു പരിധിവരെ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്ന് പഴയ സിനിമാ സാങ്കേതിക പ്രവര്‍ത്തകര്‍ തുറന്നു പറയാന്‍ തുടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ പുതിയ തലമുറക്കാര്‍ പഴയ ഗാനങ്ങളാണ് ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത്. അതിന്‍റെ ഉദാഹരണങ്ങളാണ് റേഡിയോ നിലയങ്ങള്‍ പഴയ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത്. ഇത് ഒരു പുതുയുഗത്തിന്‍റെ തുടക്കമാണെന്ന് കരുതാവുന്നതാണ്. സിനിമയ്ക്കു പുതിയ ജീവന്‍ വയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഗാനങ്ങള്‍ ആലപിക്കുന്നതിനും, ഗാനരചയിതാക്കളും സംഗീത സംവിധായകരും പുതുതലമുറക്കാരാണ്. പഴയ കലാകാരന്മാര്‍ക്ക് ഇപ്പോള്‍ അവസരവും ഇല്ലാത്ത കാലഘട്ടമാണ്. കാരണം പിള്ളേര്‍ വന്നു ഇരുത്തം വന്ന കലാകാരന്മാരെ കല പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പലരേയും അവഹേളിക്കുന്ന തരത്തില്‍ തരം താണിരിക്കുകയാണ്. അതുകൊണ്ട് അവര്‍ അവസരങ്ങള്‍ നിഷേധിക്കുകയാണ്. ഈ സ്ഥിതിയും മലയാള സിനിമയ്ക്ക് വളരെ ആഘാതം സംഭവിച്ചിട്ടുണ്ട്.
മലയാളം സിനിമയുടെ സുവര്‍ണ്ണ കാലമായിരുന്നു സത്യന്‍, നസീര്‍ മധു എന്നിവരുടെ കാലഘട്ടം. അന്നൊക്കെ സിനിമയ്ക്ക് മലയാള മണ്ണിന്‍റെ മണമുണ്ടായിരുന്നു. കലാമൂല്യമുള്ള കഥയും, കാവ്യഭംഗിയുള്ള ഗാനങ്ങളും കൊണ്ട് ഉത്സവാഘോഷമായിരുന്നു. സത്യന്‍, നസീര്‍, മധു കാലഘട്ടം മലയാള സിനിമയെ സ്വദേശത്തും വിദേശത്തും അറിയാനുള്ള സാഹചര്യം ഉണ്ടായത്. ഇത് ഇന്നത്തെ തലമുറ അവഗണിക്കുകയാണ്. ഈ മഹല്‍ വ്യക്തികളുടെ സിനിമകള്‍ക്ക് ഇന്നും മാര്‍ക്കറ്റ് ഉണ്ടെന്ന് ചാനലുകളില്‍ നിന്നും അനുഭവിച്ചറിയാവുന്നതാണ്. മലയാള സിനിമയെ കേരളത്തില്‍ പറിച്ചുനടാന്‍ ശ്രമിച്ചതും മധുവെന്ന മഹാനടനാണ്. അദ്ദേഹത്തിന്‍റെ ഉദ്യമം ചില സാമൂഹ്യ പ്രവര്‍ത്തകര്‍ അട്ടിമറിക്കുകയായിരുന്നു. ഇവയെല്ലാം കണക്കു കൂട്ടി കിഴിക്കുന്പോള്‍ മലയാള സിനിമ ഇന്ന് അരാജകത്വത്തിലേക്കാണെന്ന് മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. എന്നാല്‍ പുതുതലമുറ അറിഞ്ഞില്ലേയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.