കാനനഭംഗി ഓളം തല്ലുന്ന കുന്താപുരം വിശുദ്ധിയുടെ പൈതൃകം പോലെ കൊല്ലൂര്‍ഗ്രാമം യാന്ത്രികയുഗത്തിന്‍റെ സംത്രോസങ്ങളുമായി എത്തുന്നവരുടെ മനസ്സില്‍ പകരുന്ന അന്തരീക്ഷം കാടും മലകളും വറ്റാത്ത തീര്‍ത്ഥവും വരദാനമായി ലഭിച്ച പവിത്രഭൂമിയില്‍ ഭക്തജനലക്ഷങ്ങളെ ആകര്‍ഷിച്ചു നിലകൊള്ളുന്ന പ്രശസ്തമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. കുടജാദ്രിയുടെ താഴ് വര ശ്രീ മുകാംബികയുടെ സാന്നിദ്ധ്യത്താല്‍ ധന്യമായി.
ഈ ക്ഷേത്രം എല്ലാ ദേവന്മാരുടെയും ആസ്ഥാനമാണെന്ന് സ്കന്ദപുരാണത്തില്‍ പറയുന്നു. (ശ്രീ മുകാംബികാക്ഷേത്ര പുരാണംപരമശിവനാണ് സ്കന്ദനു പറഞ്ഞുകൊടുത്തത്) സൗപര്‍ണികാ നദിയില്‍ തീര്‍ത്ഥസ്നാനം നടത്തിയശേഷം മുകാംബികയെ ദര്‍ശിക്കുന്നവര്‍ക്ക് 101 മഹാക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു നടത്തുന്നതിനു തുല്യമായ പുണ്യം കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ദേവന്മാരും ഒന്നിക്കുന്നത് മുകാംബികാ ക്ഷേത്ര സന്നിധിയിലാണെന്നും വിശ്വാസമുള്ളതിനാല്‍ ഏതു സങ്കല്പത്തിനും ദേവിയെ ഉപാസിക്കാം. സരസ്വതിയായി സങ്കല്പിച്ചാല്‍ വിദ്യാദേവത, ലക്ഷ്മിയായി സങ്കല്പിച്ചാല്‍ ഐശ്വര്യദേവത, ദുര്‍ഗ്ഗയായി സങ്കല്പിച്ചാല്‍ ശത്രുസംഹാര ശക്തിദായിക, മഹാസരസ്വതിയുടെയും മഹാലക്ഷ്മിയുടെയും മഹാകാളിയുടെയും ചൈതന്യസമന്വയമാണ് മൂകാംബികാക്ഷേത്രത്തിന്‍റെ പ്രശസ്തിക്കു നിദാനം
സ്വയംഭൂവ മനുവിന്‍റെ വംശത്തില്‍പ്പെട്ട ഉത്തമന്‍ എന്ന രാജാവിന്‍റെ കാലത്ത് കൊല്ലൂര്‍ മഹാരണ്യപുരം എന്ന പേരിലാണറി.യപ്പെട്ടിരുന്നത്. പേരു സൂചിപ്പിക്കും പോലെ ഘോരമായ ആ വനം മൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. കോലമഹര്‍ഷി അവിടെ ആശ്രമം കെട്ടി തപസ്സിരുന്നു. ഒരുനാള്‍ ആ കൊടുംകാട്ടില്‍ സ്വയം ഭൂവായ ശിവലിംഗം കണ്ടെത്തി. മഹര്‍ഷി ദിവസേന പൂജാദികര്‍മ്മങ്ങള്‍ ചെയ്തു. ഒടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് മഹര്‍ഷിയുടെ ആഗ്രഹപ്രകാരം കോലംപുരം എന്ന് ഗ്രാമം അറിയപ്പെടുമെന്ന് അരുളിച്ചെയ്തു. കോലാപുരം പിന്നീട് കൊല്ലൂര്‍ ആയി ലോപിച്ചു. കംഹാസുരിന്‍റെ സഹോദരീപുത്രന്‍ മഹാഷാസുരന്‍ കോലാപുരത്തെത്തുകയും അവിടത്തെ അധിപനാകുകയും ചെയ്തു. ജനങ്ങളേയും ദേവന്മാരെയും മഹിഷാസുരനെ വധിക്കാന്‍ സാധ്യമല്ലെന്നറിയാമായിരുന്ന പരമശിവന്‍ കുടജാദ്രിയിലെത്തി. അസുരനെ നിഗ്രഹിക്കണമെന്ന് ശിവനും കോലമഹര്‍ഷിയും ചേര്‍ന്ന് പരാശക്തിയോട് അഭ്യര്‍ത്ഥിച്ചു. ദേവി പ്രത്യക്ഷപ്പെട്ട് മഹിഷാസുരനെ കൊന്നതിനുശേഷം വാനില്‍ തേജോരൂപിണിയായി വിളങ്ങിയപ്പോള്‍, കോലമഹര്‍ഷിയുടെ ആവശ്യപ്രകാരം ത്രീമൂര്‍ത്തികാവ് ഇന്ന് കാണുന്ന ക്ഷേത്രകേന്ദ്രത്തില്‍ ശ്രീചക്രം സ്ഥാപിക്കുകയും ലോകലക്ഷയ്ക്കായി ദേവിയെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. കാലം കടന്നുപോയി ഋശ്യമൂകാചലത്തില്‍ കംഹാസുരന്‍ കഠിനതപസ്സ് അനുഷ്ഠിക്കുന്നുണ്ടായിരുന്നു. മരണമുണ്ടാവില്ലെന്ന വരം ലഭിക്കാന്‍. ദേവന്മാര്‍ ഭയന്ന് ദേവിയെത്തന്നെ ശരണം പ്രാപിച്ചു. വാഗ്ദേവതയായ ദേവി കംഹാസുരന്‍റെ നാവില്‍ പ്രവേശിച്ച് അയാളെ മൂകനാക്കി. ശിവന്‍ പ്രത്യക്ഷപ്പെട്ട് എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ കംഹാസുരന് വരം ചോദിക്കാന്‍ കഴിഞ്ഞില്ല. അന്നു മുതല്‍ മൂകാസുരന്‍ എന്ന പേരില്‍ അറിയപ്പെട്ട കംഹാസുരന്‍ കോപാകുലനായി മൂന്നു ലോകങ്ങളേയും ആക്രമിക്കുവാന്‍ തുടങ്ങി. ഉപദ്രവം സഹിക്കനാവാതെ വന്ന ദേവന്മാര്‍ അസുരനെ സംഹരിക്കണമെന്ന് ദേവിയോട് അപേക്ഷിച്ചു. ദേവി അസുരനെ നിഗ്രഹിച്ചു. കംഹാസുരനെ മൂകനാക്കിയതുകൊണ്ടും മൂകാസുരനെ നിഗ്രഹിച്ചതുകൊണ്ടും ദേവിക്ക് മൂകാംബികയെന്നു പേര് ലഭിച്ചു. സംവത്സരങ്ങള്‍ക്കു ശേഷം ശ്രീ ശങ്കരന്‍ തന്‍റെ തീര്‍ത്ഥയാത്രയ്ക്കിടയില്‍ ക്ഷേത്രത്തിലെ മഹിമയും മറ്റും കേട്ട് കുടജാദ്രിയിലെത്തി ദേവിയെ ആരാധിച്ച ശേഷം ചിത്രമൂലയില്‍ തപസ്സാരംഭിച്ചു. ദേവി പ്രത്യക്ഷയായി. തന്‍റെ രൂപത്തെ പഞ്ചലോഹത്തില്‍ തീര്‍ത്ത് ജ്യോതിര്‍മയമായ ലിംഗത്തിന്‍റെ പിന്‍ഭാഗത്ത് പ്രതിഷ്ഠിച്ച് ശാസ്ത്രവിധിപ്രകാരമുള്ള പൂജകളും മറ്റും ചെയ്യാന്‍ ദേവി കല്പിച്ചു. ആദിശങ്കരന്‍ അപ്രകാരം ചെയ്തു. തികച്ചും കേരളീയ രീതിയില്‍ ആദിശങ്കരന്‍ വിധിച്ച പൂജാദികര്‍മ്മങ്ങളാണ് ഇന്ന് മൂകാംബികാക്ഷേത്രത്തില്‍ തുടര്‍ന്നു പോരുന്നത്. ദേവിയുടെ മാഹാത്മ്യത്തെപ്പറ്റി ശങ്കരാചാര്യര്‍ പല സ്തോത്രങ്ങളും എഴുതിയിട്ടുണ്ട്. മൂകാംബികാ സന്നിധിയിലിരുന്നാണ് ശങ്കരാചാര്യര്‍ പല സ്തോത്രങ്ങളും എഴുതിയിട്ടുണ്ട്. മൂകാംബിക സന്നധിയിലിരുന്നാണ് ശങ്കരാചാര്യര്‍ സൗന്ദര്യ ലഹരി എന്ന കൃതി രചിച്ചത്. ശ്രീശങ്കര സ്മരണയ്ക്കായി ചുറ്റന്പലത്തിനുള്ളില്‍ ശങ്കരാചാര്യര്‍ തപസ്സു ചെയ്യാനുപയോഗിച്ച പീഠം സ്ഥാപിച്ചിട്ടുണ്ട്.
ശങ്കരാചാര്യരെ ബന്ധപ്പെടുത്തി മറ്റൊരു കഥയുമുണ്ട്. ചിത്രമൂലയില്‍ ദേവി ദര്‍ശനം നല്‍കിയപ്പോള്‍ സന്തുഷ്ടനായ ശങ്കരാചാര്യര്‍ ദേവിയെ കേരളത്തിലേക്ക് ക്ഷണിച്ചു. ദേവി പിന്നിലും ശങ്കരാചാര്യര്‍ മുന്നിലുമായി നടന്നു. ഏതു സ്ഥലത്തുവച്ച് ശങ്കരാചാര്യര്‍ തിരിഞ്ഞുനോക്കുന്നുവോ അവിടെ ദേവി വസിക്കുമെന്നായിരുന്നു വ്യവസ്ഥ. ചിത്രമൂലയില്‍ നിന്നു തുടങ്ങിയ യാത്ര കോലാപുരത്തില്‍ സ്വയംഭൂലിംഗക്ഷേത്രത്തിനു സമീപമെത്തിയപ്പോള്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കാത്തതിനാല്‍ സംശയം തോന്നിയ ശങ്കരാചാര്യര്‍ തിരിഞ്ഞുനോക്കി. പറ്റിയ അബദ്ധം മനസ്സിലാക്കി ദേവിയോട് വീണ്ടും ശങ്കരാചാര്യര്‍ കേണപേക്ഷിച്ചു. രാപ്പൂജയ്ക്കു ശേഷം പുലരുംവരെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ തന്‍റെ സാന്നിധ്യമുണ്ടാകുമെന്ന് ദേവി അപ്പോള്‍ അറിയിച്ചു. പുലര്‍ച്ചെ ഏഴുവരെ ദേവി ചോറ്റാനിക്കര ചെലവാക്കിയെന്നാണു സങ്കല്പം. ഒന്പതു ദിവസത്തെ വിപുലമായ ആഘോഷത്തോടെ സമാപിക്കുന്ന മൂകാംബികാക്ഷേത്രത്തിലെ ഉത്സവത്തിന് മീനമാസത്തിലെ ഉത്രംനാളിലാണ് കൊടിയേറ്റം. ദേവിയെ എഴുന്നള്ളിക്കുന്ന ഏഴുനിലകളുള്ള ബ്രഹ്മരഥം ഉത്സവത്തിന് പകിട്ടു കൂട്ടുന്നു. നവരാത്രികാലത്ത് വനാക്ഷരീകലശപൂജ നടത്തിവരുന്നു. മഹാനവമി ദിവസം പൂര്‍ണ്ണകുംഭാഭിഷേകം ഉണ്ട്ക. അന്ന് ചണ്ഡികാഹോമം പൂര്‍ത്തിയാക്കി ദേവിയുടെ ഉത്സവവിഗ്രഹം അലങ്കരിച്ച് പുഷ്പരഥത്തിലേറും. മുകാംബികാക്ഷേത്രത്തിലെ ത്രിമധുരം വിദ്യാഭിവൃദ്ധിക്ക് വിശിഷ്ടമാണ്. കുളി കഴിഞ്ഞി ദിവസവും ശുദ്ധമായി സേവിച്ചാല്‍ ബുദ്ധി വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. വിവാഹം നടക്കാനും സന്താനലബ്ധിക്കും ലക്ഷ്യപ്രാപ്തിക്കും മൂകാംബികാക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകളുണ്ട്. ശ്രീമൂകാംബിക ക്ഷേത്രത്തിന് പടിഞ്ഞാറ് ഏകദേശം അര കിലോമീറ്റര്‍ ദൂരെ ഇടതൂര്‍ന്നു നില്‍ക്കുന്ന വനങ്ങളിലൂടെ സൗപര്‍ണ്ണികാനദി ഒഴുകുന്നു. ഈ നദിയില്‍ കുളിച്ചാല്‍ സകലവ്യാധികളും ദുഃഖങ്ങളും മാറുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. നവരാത്രിപോലെയുള്ള വിശേഷദിവസങ്ങളില്‍ സൗപര്‍ണ്ണികയിലെ ജലമാണ് ക്ഷേത്രത്തില്‍ അഭിഷേകത്തിന് എടുക്കുന്നത്.
റിപ്പോര്‍ട്ട് – വീണശശിധരന്‍
ഫോട്ടോ – ഇന്ദുശ്രീകുമാര്‍